എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അന്തിമമായി അംഗീകരിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി. എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പുണ്ടാകില്ല. ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ഇഎംഎസ്. നമ്പൂതിരിപ്പാടിന് ശേഷം സിപിഎം കേരള ഘടകത്തിന്റെ പ്രതിനിധിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി. സംഘടനാ തലത്തിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലും പടിയായുള്ള വളര്‍ച്ചയ്ക്ക് ശേഷമാണ് എം എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ഏറ്റവും പ്രതികൂലമായ കാലത്ത് പാര്‍ട്ടിയെ നയിക്കുക എന്ന വെല്ലുവിളിയാണ് എം എ ബേബിയെ കാത്തിരിക്കുന്നത്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ പാര്‍ലമെന്ററി പ്രവര്‍ത്തന പരിചയം ആയിരിക്കും ഇവിടെ എം എ ബേബിക്ക് തുണയാകുക. എസ്എഫ്‌ഐ യുണിറ്റ് സെക്രട്ടറിയില്‍ തുടങ്ങി സിപിഎം ജനറല്‍ സെക്രട്ടറി വരെ ഘട്ടം ഘട്ടമായ വളര്‍ച്ച അതാണ് മരിയന്‍ അലക്‌സാണ്ടര്‍ ബേബി എന്ന എം എ ബേബിയുടെ രാഷ്ട്രീയ കരിയര്‍.
2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന എം എ ബേബിയുടെ പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലുള്ള സീനിയോറിറ്റികൂടി പരിഗണിച്ചാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത്.
വിദ്യാര്‍ത്ഥി കാലം മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം സഞ്ചരിച്ച എം എ ബേബി 1973-ല്‍ കൊല്ലം എസ്എന്‍ കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിട്ടായിരുന്നു രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ അംഗമായി 1974 ല്‍ എസ്എഫ്‌ഐ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെത്തി. 1986 ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട എം എ ബേബി രാജ്യസഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ്. 1998 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം രാജ്യസഭാ അദ്ധ്യക്ഷ പാനലിലും ഉള്‍പ്പെട്ടിരുന്നു.
എസ്എഫ്‌ഐ മുതല്‍ സിപിഎമ്മിന്റെ യുവജന പോഷക സംഘടനകളില്‍ സുപ്രധാന ചുമതലകളും എംഎ ബേബി വഹിച്ചിട്ടുണ്ട്. 1974 ല്‍ എസ് എഫ് ഐ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന എം എ ബേബി 1975 ല്‍ എസ്എഫ്‌ഐ കേരളം ഘടകം പ്രസിഡന്റ്, 1987 ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
1977 ല്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം. എസ് എഫ് ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റായ എം എ ബേബി 1978 ല്‍ ഹവാനയില്‍ നടന്ന ലോകയുവജന വിദ്യാര്‍ത്ഥിമേളയില്‍ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. 1983 ല്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ചുമതലയും വഹിച്ചു.
അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചിട്ടുള്ള എം എ ബേബി പലതവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1984 ല്‍ സിപിഎം കേരള സംസ്ഥാന കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ട എംഎ ബേബി പിന്നീട് കേരളത്തില്‍ എംഎല്‍എ ആയും മന്ത്രിയായും മികവ് തെളിയിച്ചിട്ടുണ്ട്. 1997 ല്‍ സി പിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം എ ബേബി ഇതേ വര്‍ഷം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചിട്ടുണ്ട്. 1989 ല്‍ സ്വരലയ രൂപീകരിച്ചു.




















